Sunday, October 23, 2016

മേൽപാലം....

                                                                         "പണ്ടിതുപോലെ കോരിച്ചൊരിഞ്ഞൊരു സായാഹ്നത്തിൽ ഞാനീ മേൽപാലത്തിൽ വന്നിരുന്നു...എങ്ങു നിന്നോ വന്നു.,,അരികിലൂടെ അകലേക്കു നീങ്ങുന്ന വാഹനങ്ങളുടെ ഇരമ്പത്തിൽ നിന്നുകൊണ്ട്‌ ഞാനവളോട്‌ സംസാരിച്ചു... അന്നാ സായാഹ്നത്തിനു ശേഷം എത്രയോ വാഹനങ്ങൾ ഈ വഴി കടന്നു പോയി ,, എത്രയോ കാലഘട്ടം ഈ പാതയെ പുൽകി നീങ്ങി...,, കാലത്തിന്റെ കുത്തൊഴുക്കിൽ ആ ഓർമ്മകളും , സ്വപ്നങ്ങളും എല്ലാം ഒഴുകി ഒരുപാടകലെയെത്തി..."

            ഇന്നിതാ വീണ്ടുമതുപോലൊരു സായാഹ്നം അവളുടെ ഓർമ്മകളെ വീണ്ടും തിരിച്ചു കൊണ്ടു വന്നു..,, 32 വർഷങ്ങൾ ഞാൻ കാത്തിരുന്നു..,, വീണ്ടുമിതുപോലൊരുനാൾ വരുന്നതിനായി...ആ ഒരു പഴഞ്ചൻ പോക്കുവെയിലിനെ ഓർമിപ്പിക്കാൻ ഇക്കഴിഞ്ഞ കാലത്തിനത്രയും കഴിഞ്ഞതില്ല... എന്നാൽ ഇന്ന് ,, അകലെയാ പടിഞ്ഞാറൻ ചക്രവാളം ചുവന്നപ്പോൾ അവളെന്റെ കൂടെയുണ്ടെന്ന തോന്നൽ..

വാഹങ്ങളുടെ ഇരമ്പമില്ല...

കാലത്തിനൊപ്പം നീങ്ങിയ മനുഷ്യൻ ഈ പാതയേയും മറന്നിരിക്കുന്നു...ദൂരെ ഒരു ചെറു ബിന്ദുവായ്‌ ഈ പാത അവസാനിക്കാതെ നീളുന്നത്‌ ഇന്നെനിക്ക്‌ കാണാം..,, ആ വഴി വക്കുകൾ മരിച്ചിരിക്കുന്നു,, വശം തകർന്ന ആ മേൽപാലം ആരുടെയൊക്കെയോ ഓർമ്മകൾ അയവറക്കിക്കൊണ്ട്‌ ഇന്നും നിലനിൽക്കുന്നു..
                          അവളോടു കൂടെ നിന്ന നാളുകളെ ഓർമ്മിച്ചു കൊണ്ട്‌ അന്നു ഞാൻ നടന്നിറങ്ങിയതു അവളുടെ ഓർമ്മകളിലേക്കായിരുന്നു...,, അതായിരിക്കും അവസാനം എന്നു കരുതിയില്ല.. അടുത്ത പുലരിയിൽ അകലെയാ ശൂന്യതയിലിരുന്നു കൊണ്ടായിരുന്നു അവളെന്നോട്‌ സംസാരിച്ചതു... ആ കൊച്ചു ദേവതയെ അകലെയാർക്കോ വേണ്ടി ഈശ്വരൻ കൊണ്ടുപോയിരുന്നു....
                           ഞാനോർക്കുകകയായിരുന്നു...,,ഇന്നലെകളിൽ അവളെനിക്കു തന്ന സന്തോഷത്തെ പറ്റിയും സ്വാർത്ഥമായ്‌ പരസ്പരം കൈമാറിയ പ്രണയത്തെ പറ്റിയും എല്ലാം...നിശ്ചലം ഉറങ്ങുന്ന അവൾക്കു മുൻപിൽ ഒരു കൊച്ചു കുട്ടിയെ പോലെ ഞാൻ നിന്നു വിലപിച്ചു...,,സമൂഹം എന്നെ ശ്രദ്ധിച്ചു,,

മനസുകൊണ്ടു പോലും ഒരു തെറ്റും ചെയ്യാത്ത അവൾക്കുമേൽ വീഴുന്ന സംശയത്തിന്റെ നിഴൽ തരുന്ന തണൽ ഞാൻ ആഗ്രഹിച്ചിരുന്നില്ല.....

നടന്നു,, ആ ആൾകൂട്ടത്തിന്നു നടുവിലൂടെ,,,സഖാക്കൾ തന്ന കൈത്താങ്ങിൽ ആശ്വാസത്തിന്റെ സ്പർശം ഞാനറിഞ്ഞു...ആരോടും ഒന്നും പറഞ്ഞില്ല,, ഇരുട്ടു കയറി തുടങ്ങിയ മനസ്സുമായ്‌ നടന്നു,, പുറകിലെ നിലവിളികൾക്കിടയിൽ നിന്നും അവളെന്നെ വിളിക്കുന്നതു പോലൊരു തോന്നൽ..,, തിരിഞ്ഞു നോക്കിയില്ല,,ആകാശത്തോളം കത്തിയാളുന്ന ചിത ചാമ്പലുകൾക്കുള്ളിൽ നിന്നും അവളിനി തിരികെ വരില്ലെന്നെനിക്കറിയാമായിരുന്നു....,,
                                                     അന്നും ഞാൻ നടന്നു വന്നത്‌ ഇതേ മേൽപാലത്തിനു മുകളിലേക്കായിരുന്നു..,, നിറഞ്ഞു പെയ്ത മഴയിൽ ശിരോപാദം നനഞ്ഞു പലകുറി ആ വഴി നടന്നു,...,അന്നു മുതൽ എന്റെ സായാഹ്നങ്ങളിവിടെയായിരുന്നു..,, അന്നവളോട്‌ സംസാരിച്ചതുപോലൊരു സയാഹ്നത്തിനായ്‌ ഇക്കഴിഞ്ഞ 32 വർഷക്കാലം ഞാൻ കാത്തിരുന്നു...,, ഈ പാതയോരത്തെ ഓരോ മാറ്റങ്ങളും എനിക്കറിയാം..,, ഇവിടെ മുളച്ച ഓരോ പുൽകൊടിക്കും എന്നെയും.....
                               വർഷങ്ങൾക്കിപ്പുറം വീണ്ടും ആ പടിഞ്ഞാറൻ ചക്രവാളത്തിനു പഴയ ചുവപ്പു കാണുന്നു.....,, അന്നാ ചിതയിൽ എരിഞ്ഞടങ്ങിയവൾ ഇന്നിവിടെ എവിടെയോ ഉണ്ട്‌... ഞാൻ തിരഞ്ഞു,, അന്നിരുന്നിടങ്ങളെല്ലാം ഞാൻ തിരിച്ചറിഞ്ഞു,, അവളോടു സംസാരിച്ച ഓരോ വാക്കുകളും എന്റെ മനസ്സിൽ വന്നു നിന്നു,, അവളുടെ ഓരോ നിശ്വാസവും എനിക്കു കേൾക്കാൻ കഴിഞ്ഞു,,
               ആ ഇരുട്ടു കയറിയ സായാഹ്നത്തിൽ അവൾ വീണ്ടുമെന്റെ അരികിലെത്തി..,, വരാനിരിക്കുന്ന കുറേ വർഷങ്ങളിലേക്ക്‌ ഒരുപാടോർമ്മകൾ നൽകാൻ... അന്നവൾക്കു മുൻപിൽ നിന്നു വിതുമ്പിയ ആ കൊച്ചു കുട്ടിയിലേക്കു ഞാൻ മടങ്ങി പോയി...
                              
               മനം മടുക്കാത്ത ആ ബന്ധത്തിന്റെ ഓർമകളിൽ ഇനിയുമൊരു മൂന്നു പതിറ്റാണ്ടു കൂടി ജീവിക്കുമെന്ന വിശ്വാസത്തോടെ ചായ്ഞ്ഞിറങ്ങുന്ന ആ മേൽപാലത്തിന്റെ ചരിവിലൂടെ ഞാൻ നടന്നു നീങ്ങി.......

                                                                                                                                       വര്‍ഷം 2011

No comments:

Post a Comment