Wednesday, October 3, 2018

എഴുത്തച്ഛൻ വളവ്

"ഇന്നലെ കൂടി അവൾക്ക് ആ ചിരി ഒരഴകായിരുന്നു., ഒരു തിര പോലെ അതാ കവിളുകളിൽ വന്നലച്ചിരുന്നു, ഇന്നൊരിക്കൽ ഒരിത്തിരിപോലും അതെനിക്ക് ആസ്വദിക്കാൻ ആവേശം ഇല്ലാതായിരിക്കുന്നു...."
ഒരു പകുതിയാണ്ട് കാലം ഞാൻ ആ വഴികളെ മറന്നു കിടന്നിരുന്നു.., പടിഞ്ഞാറേതിലെ പാറക്കുളത്തിനും അപ്പുറം കൂടി ഓടി ഒളിച്ചിരുന്ന ആ മൺവഴി കൂടി ഇന്നലെ ഒന്ന് നടന്നിരുന്നു., എതിരെ വന്ന റിക്ഷാക്കാരന് വഴി കൊടുക്കേ കാലു തട്ടി ഉരുളൻ കല്ല് ആ പാറക്കുളത്തിന്റെ അഗാഥതയിലേക്ക് മുങ്ങാങ്കുഴി ഇട്ടു. മെല്ലെ നടന്നു എഴുത്തച്ഛൻ വളവ് എത്താറായപ്പോൾ ഞാൻ ഓർത്തു, ആ കല്ലിപ്പോൾ പാറക്കുളത്തിന്റെ ആഴത്തിൽ ചളിയിൽ പൂണ്ടു കിടക്കുന്ന കല്ലു നിറച്ച ആ ലോറിയുടെ ചില്ലിൽ തട്ടിക്കാണും,  ആ ചില്ലുകൾ കല്ലുകൾ കൊണ്ട് പൊട്ടിക്കാണുമോ എന്തോ..!! ഭ്രാന്തിന്റെ ഒരു തലപ്പ് ,നനഞ്ഞ പെണ്ണിന്റെ മുടിയിഴകൾ പോലെ എന്നിലേക്ക് ഒട്ടിച്ചേർന്നു കിടന്നു....
     ഏകാന്തതയുടെ മടുപ്പിൽ പൊതിഞ്ഞ എന്റെ മനസ്സും ശരീരവും അവജ്ഞ തോന്നിപ്പിക്കുന്ന ഒന്നായി രൂപാന്തരപെട്ടു., ഞാൻ നടന്ന വഴികളിൽ അമ്മമാർ മക്കളേയും കൊണ്ട് മാളങ്ങളിൽ ചേക്കേറി, എന്നും പൂച്ച മാത്രം തോൽക്കുന്ന ആ പഴയ രസികൻ പരമ്പര മനസ്സിലൂടെ ഒന്നോടി പോയി....
             എഴുത്തച്ഛൻ വളവിൽ ഇപ്പോഴും അണ്ടി കണാരന്റെ പെട്ടി പീടിക ബാക്കിയുണ്ട്, പറങ്കിമാന്തോപ്പിൽ നിന്നും കട്ടുപറിച്ച അണ്ടികൾ കൊണ്ടുവന്നു വിറ്റു തിന്നിരുന്നത് അണ്ടി കണാരന്റെ ഈ പെട്ടിപ്പീടികയിൽ തന്നെ, അന്ന് കൂടെ നിന്നിരുന്ന പലരും പിന്നീട് പറിച്ചു നടപ്പെട്ട് കൂടൊഴിഞ്ഞു പോയി, വിനയനും ബാലനും പോയത് ഞാൻ അറിഞ്ഞില്ല,, സൈദാലിക്കാടെ മോൻ അബ്ദു ദീനം വന്ന് തമിഴ്നാട്ടിലേക്കെങ്ങോ ഓടി മറഞ്ഞു.,  ഒളിഞ്ഞും തെളിഞ്ഞും പലരും പറഞ്ഞത് ഞാനും കേട്ടു,,
:-"ഇനി ഒരു ദീനക്കാരൻ കൂടി ബാക്കി ഉണ്ട്".
അതേ അതായിരുന്നു സത്യം, ഒടുക്കം അണ്ടി കക്കാനും വിക്കാനും തിന്നാനും ഒക്കെ ഞാൻ മാത്രം ബാക്കിയായി..,, പോയവരെല്ലാം വണ്ടികയറാൻ നടന്നൊഴുകിയ എഴുത്തച്ഛൻ വളവിൽ മൈൽ കുറ്റിയിൽ ഞാൻ മാത്രം വന്നിരിക്കും.... കണാരൻ ഇടക്കത് നോക്കി പരിഹാസത്തോടെ ചിരിക്കും.., ഒരു വെകട ചിരി.....
      എനിക്ക് ചിരികൾ എന്നോ ആത്മാവിൽ നിന്നും പറിച്ചെടുക്കപ്പെട്ട നിമിഷങ്ങളിലെ ഓർമകൾ മാത്രം ആയിരുന്നു., അബ്ദു ചിരിക്കാറുണ്ട് എന്നെ നോക്കി, എന്നെക്കാൾ രണ്ടു വയസ്സു മൂപ്പുള്ള ഒരു ഇക്കാന്റെ സ്നേഹം അവനെന്നോട് കാണിച്ചിരുന്നു.. വിനയനും ബാലനും ഒരു കളി കലർന്ന ചിരിയായിരുന്നു എനിക്ക് നേരെ.... എന്റെ അമ്മ എന്നെ നോക്കി ചിരിക്കുന്നത് ഞാൻ കണ്ടിട്ടില്ല, വേറെ ആരും എന്നെ നോക്കി ചിരിക്കാറില്ല.,, അതെന്താണെന്ന് കുറേ കാലം എനിക്കറിയില്ലായിരുന്നു, ഒരിക്കൽ റൊട്ടി ചുട്ടെടുക്കുന്നതിനിടെ പൊള്ളിയ കൈ കൂട്ടിപിടിച്ച് ഞാൻ അമ്മയോട് അത് ചോദിച്ചു:-
"എന്താ അമ്മേ ആരും എന്നെ നോക്കി ചിരിക്കാത്തേ?"
ദൈന്യം നിറഞ്ഞ ഒരു നോട്ടത്തിൽ കഴിഞ്ഞ് എനിക്ക് മുഖം തരാതെ അമ്മ റൊട്ടി ചുട്ടെടുത്ത് കൊണ്ടിരുന്നു...
      ഞാൻ വെളുത്തിട്ടാണ്,, ചെത്തി എടുത്ത പോലെ നല്ല ചതുരൻ മുഖം., പെട്രോമാക്സിന്റെ വെളിച്ചം തട്ടിയ പോലെ ചുകന്നിട്ടാണ് തലരോമങ്ങൾ,, വീട്ടിലെ മുറിക്കണ്ണാടി ഒട്ടിച്ചു വെച്ച ചുവരിൽ പോയി നോക്കി നിൽക്കുമ്പോൾ ഞാൻ സുന്ദരനാണ്, അച്ഛന്റെ മടിയിൽ ഇരുന്ന് നിലവിളിച്ചുകൊണ്ട്  ആ ഹിന്ദി സിനിമ കണ്ടത് ഞാൻ ഓർക്കുന്നു., അതിലെ നായകനെ പോലെ എനിക്ക് പലപ്പോഴും എന്നെ തോന്നിയിട്ടുണ്ട്.., ഒരുപാട് വർഷം മുൻപാണത്,, നീല ഷിഫോണ് സാരിയിൽ ഉടലുകാട്ടി നൃത്തം ചെയ്യുന്ന ആ നായികയെയും ചുവന്ന മേൽകോട്ടിട്ട ആ നായകനെയും മാത്രമാണ് എനിക്കോര്മയുള്ളത്,, ആ ഷിഫോണ് സാരിക്കിടയിലൂടെ കാണുന്ന നായികയുടെ ശരീരത്തിലേക്ക് ചുകപ്പ് തെറിച്ചു വീഴുന്നത് കണ്ടപ്പോൾ ഞാൻ കരുതിയത് നായകന്റെ മേൽകോട്ടിന്റെ ചുകപ്പ് പടർന്നതാണെന്നാണ്...
"റമീസ്...", എന്നു വിളിച്ചു അച്ഛൻ എന്നെ വാരിയെടുത്തു കൊണ്ട് അമ്മയെയും കൂട്ടി പുറമെ മൈദാനത്തിലൂടെ ഇറങ്ങി ഓടിയ പാച്ചിലിൽ ആണ് ഞാൻ അന്നവിടെ വീണ ചോരയുടെ മണം മനസിലാക്കിയത്., അച്ഛന്റെ തോളിൽ ചേർന്ന് കണ്ണടച്ചു കിടന്നിരുന്ന ഞാൻ കണ്ണു തുറക്കുന്ന ഓരോ നിമിഷവും കണ്ടിരുന്നത് പിൻ കഴുത്തിലൂടെ ആ വെളുത്ത ജുബ്ബ നനയിച്ചിരുന്ന ചുകന്ന ചോര ചാലുകൾ ആയിരുന്നു.... ഓടി തളർന്ന് ഓരോല കൂരക്ക് കീഴെ അച്ഛൻ വീഴുമ്പോൾ അമ്മ എന്നെ ആ കൈകളിൽ താങ്ങി എടുത്തു., ഒന്ന് തിരിഞ്ഞു നോക്കിക്കൊണ്ട് എങ്ങോട്ടെന്നില്ലാതെ ഓടി, അതിരുകളില്ലാത്ത ആകാശം ഇടക്കിടെ കണ്ണെടുത്ത് നോക്കുമ്പോൾ ഞാൻ കണ്ടു,, നീല, ചെറു ചുകപ്പ്,, പിന്നെ എല്ലാം അലിയിക്കുന്ന കറുപ്പ്...,, അവന്റെ പകർന്നാട്ടത്തിനൊടുവിൽ ആഞ്ഞലച്ചു കൊണ്ട് ഒരു കിണറിന്റെ ഓരം പറ്റി 'അമ്മ ഇരുന്നു...,, ക്ഷീണത്താൽ എന്റെ ബോധമനസ്സിൽ കട്ടപിടിച്ച ഇരുട്ടു പരന്നു....
              അതിനപ്പുറം അകലങ്ങളിലേക്കൊഴുകുന്ന വണ്ടി പാളങ്ങൾ താണ്ടി 'അമ്മ എന്നെ സുരക്ഷിതം എന്ന വിധം ഇവിടെ എത്തിച്ചു...,ആളറിയാത്ത,, മൊഴിയറിയാത്ത ഒരു പുതിയ തുടക്കം.... ഇരുട്ട് പരക്കുമ്പോൾ എന്നെ ആകാശത്തേക്ക് എടുത്തുയർത്തി ആഘോഷിച്ചിരുന്ന അച്ഛനെ ഓർമ വരുമ്പോൾ ഞാൻ ഇടക്കെ ചിരിക്കാൻ ശ്രമിക്കും., ഇല്ല കരഞ്ഞു കറയൊലിച്ച എന്റെ കവിളുകൾക്ക് ഭാരിച്ച ഒരു ദുഃഖത്തിന്റെ മേലാപ്പുണ്ടായിരുന്നു,, അന്ന് തൊട്ടാണ് എന്നെ നോക്കി ചിരിക്കുന്ന മുഖങ്ങളെ ഞാൻ തിരയാൻ തുടങ്ങിയത്.... അതിൽ സന്തോഷം തന്ന ചിലതാണ് ഇപ്പോൾ മാഞ്ഞു പോയിക്കൊണ്ടിരിക്കുന്നത്. എഴുത്തച്ഛൻ വളവിനടുക്കേ മഴമരങ്ങൾ നിറഞ്ഞ ഒരു പ്രേതപറമ്പിനപ്പുറം ഇംഗ്ളീഷ് മട്ടിൽ ഒരു മാളിക ഉണ്ട്, അവിടെ ഞാനൊരു വയസ്സനെ കാണാറുണ്ട് ആയിടക്ക്., അയാൾ മാത്രമേ എന്നെ നോക്കി ചിരിക്കാറുള്ളൂ..,വെളുത്ത നീണ്ട ജുബ്ബയും എന്റെ വലിപ്പത്തിലുള്ള കാലുകൾക്ക് തുന്നിച്ച പാന്റും ഇട്ടൊരു വയസ്സൻ,, അയാൾ മാത്രം ആണൊരു തുടർച്ച....
            അണ്ടിത്തോപ്പുകൾ മാറിക്കൊണ്ടിരിക്കുന്നു,, പഴുത്തിലകളുടെ ജീർണ്ണിച്ച ഗന്ധം ഒട്ടും ഇല്ലാതായിരിക്കുന്നു,, മുകളിലേക്ക് നോക്കിയപ്പോൾ ആകാശത്തിന്റെ നീലിമയിലേക്ക് വിശാലമായി അകം തുറന്നിട്ട് പറങ്കി മാവുകൾ നിന്നു,, തല കുനിച്ചു നടന്ന് നടന്ന് ആകാശം എന്നൊന്നുണ്ടെന്നു തന്നെ മറന്നു തുടങ്ങിരിക്കുന്നു,, ഉച്ചിയിൽ വെയിലടിച്ചു പൊള്ളുന്നുണ്ടെങ്കിലും നടന്നു,, അര കാശിനു പുളിമധുരം വാങ്ങാൻ ഒത്താൽ ഒത്തു. പലതും ഓർത്തിങ്ങനെ നടക്കവേ അല്പം പരുഷത്തോടെ ആ ബലിഷ്ഠമായ കൈകൾ എനിക്ക് മേൽ വന്നു വീണു,, പിള്ള മാഷാണ്,, ഈ പറങ്കിമാന്തോപ്പ് അയാളുടെ ആണ്.., അങ്ങനെ വർഷങ്ങളുടെ അണ്ടിമോഷണ കഥയിൽ ഞാൻ മാത്രം വില്ലനായി.,, പിള്ള മാഷിന്റെ കയ്യിൽ നിന്നും ഓടി രക്ഷപെട്ട് കിതചലച്ചു അമ്മയുടെ മടിയിൽ മെല്ലെ തലവെച്ചുറങ്ങി...
                     കണ്ണിൽ വെളിച്ചം മിന്നിയപ്പോൾ മുഷിഞ്ഞു നാറിയ ഉമ്മറത്ത് ആരോ രണ്ടുപേർ ഇരിക്കുന്നു., 'അമ്മ അകത്തുനിന്ന് പിച്ചള പാത്രത്തിൽ സർബത്തുമായി അങ്ങോട്ട് ചെന്നു എന്തൊക്കെയോ കുശലം ചോദിക്കുന്നതിനിടെ അമ്മക്ക് പിന്നിൽ പതുങ്ങി നിന്നുകൊണ്ട് ഞാൻ അവരിലേക്ക് എന്നെ എത്തിച്ചുകൊണ്ടിരുന്നു...മഴ മരങ്ങളുടെ കനത്ത നിഴലിൽ ഞാൻ കണ്ട, എന്നെ നോക്കി സൗമ്യം ചിരിച്ച ആ വയസ്സൻ, അല്ല,, വയസ്സനല്ല,, മുഖം ചുളിവുകളാൽ വികൃതമായിട്ടില്ല., രോമങ്ങളിൽ മാത്രം പ്രായത്തിന്റെ പ്രാരാബ്ധം.. കൂടെ ഒരു പെണ്കുട്ടി,, എന്നോളം വരും, നീല കണ്ണുകൾ ഉള്ള വെളുത്ത ഒരു കുട്ടി... വിനയൻ പണ്ടൊരു കഥ പറഞ്ഞു തന്നതോർക്കുന്നു.., സിലോണിൽ നിന്നും കൊണ്ടു വന്ന ഒരു നീല കണ്ണുള്ള പാവയുടെ കഥ, എനിക്കെന്തോ ആ പാവയുടെ നിറം മനസ്സു നിറച്ചു... അമ്മ വളരെ ശാന്തമായി അവരോട് സംസാരിക്കുന്നതിനിടെ ഒളികണ്ണിട്ട് എന്നെയും ആ പെണ്കുട്ടിയെയും മാറി മാറി നോക്കുന്നുണ്ട്, അവർ നീണ്ട വഴിയിലേക്കിറങ്ങാൻ നേരം 'അമ്മ ചെറുതായൊന്ന് ചിരിച്ചു,, എന്റെ ചൂഴ്ന്നു നോട്ടത്തിന് ഭയന്നിട്ടെന്ന പോലെ എന്നെ പാളി നോക്കിക്കൊണ്ട് ആ എറിഞ്ഞ ചിരിയെ തിരികെ വിളിച്ചു, എന്റെ ബാല്യത്തിനു പരിചിതമല്ലാത്ത ഒരു ചിരി...
          പിറ്റേന്ന് അണ്ടി കണാരൻ പലക പാളികൾ നീക്കി സ്പടിക പാത്രങ്ങൾ അടുക്കി വെച്ചുകൊണ്ടിരുന്നു.., വളവിൽ കായ്ച്ചു നിക്കുന്ന മൂവാണ്ടന്റെ ഉച്ചി നോക്കി കൊതിച്ചു നിക്കുന്ന എന്നെ രൂക്ഷമായൊന്ന് നോക്കി അയാൾ അകത്തേക്ക് കയറി ഇരുന്നു,, ഞാൻ ആർക്കോ വേണ്ടി വണ്ടി ചക്രങ്ങൾ എന്നി ആ മൈൽ കുറ്റിക്ക്‌മേൽ കാക്ക കാഷ്ടം കയ്യാൽ തട്ടി തെറിപ്പിച്ചു ആധികാരികതയോടെ ഇരുന്നു,, തർക്കിക്കാനും തോല്പിക്കാനു എനിക്ക് ഞാൻ മാത്രമേ ഉള്ളൂ... മഴമരങ്ങൾക്കിടയിലൂടെ വയസ്സനും പെണ്കുട്ടിയും ഉലാത്തുന്നുണ്ട്,, പറമ്പിനിപ്പുറത്തെ വടികെട്ടിയ വേലി എടുത്തുയർത്തി ഒരാൾ കൂടി അങ്ങോട്ട് കടന്നു ചെന്നു.,'അമ്മ....,, 'അമ്മ ചിരിക്കുന്നു,, ആ പെണ്കുട്ടിയെ താലോലിക്കുന്നു.., ആഅരങ്ങൾക്കിടയിൽ അതി ശക്തമായി പേമാരി പെയ്തിറങ്ങുന്നത് പോൽ മനസ്സ് ഇരുണ്ടു കൂടി,, എന്തുകൊണ്ടോ ആ ഷിഫോണ് സാരി ഉടുത്ത് ഉടലാട്ടുന്ന നായികയെയും ചുകന്ന മേൽകൊട്ടിട്ട നായകനെയും ഓർമ വന്നു..., ആ മഴ മനസ്സിന്റെ കാര്മേഘക്കൂട്ടത്തിൽ നിന്നും മെല്ലെ ഒഴുകി എന്റെ കണ്ണുകളിൽ വന്നു നിന്നു., അമ്മയുടെ ചിരി മാത്രമായിരുന്നു എന്നെ കാരയിച്ചത്., കണ്ണുകൾ ഒഴുകുന്നത് കണ്ട കണാരൻ "എന്താടാ ചെക്കാ മോങ്ങണേ ?" എന്നൊരു പരുക്കൻ ചോദ്യത്തിൽ എന്റെ മനസ്സിന്റെ നിശബ്ദത എറിഞ്ഞുടച്ചു... നിലവിലച്ചുകൊണ്ട് ഞാൻ ഓടി., അടഞ്ഞു കിടന്ന വീടിന്റെ തിണ്ണയിൽ കരഞ്ഞുരുകി ഞാൻ അകമേ മരിച്ചു....
           വീടെത്തി എന്നെ കോരി എടുത്തമ്മ വാതിൽ തുറന്നകത്ത് കടന്നപ്പോൾ ആ കയ്യിൽ കിടന്നു ഞാൻ വീണ്ടും ചോദിച്ചു:-
"എന്തേ എന്നെ നോക്കി ആരും ചിരിക്കത്തേ??"
'അമ്മ എന്നിൽ നിന്നും മുഖം ഒളിപ്പിച്ചു....
                 പിറ്റേന്ന് അമ്മയുടെ കൈ പിടിച്ച് ഞാനും ആ പടി കടന്നു ചെന്നു., ആ നക്ഷത്ര കണ്ണുള്ള സിലോൺ പാവയെ അവിടെ എങ്ങും കണ്ടില്ല, വയസ്സൻ നരത്താടിയും തടവിക്കൊണ്ട് മുറ്റത്തിരിക്കുന്നുണ്ട്..,, അമ്മയുടെ കൈ വിടുവിച്ചു ഞാൻ അകത്തേക്കോടി,, അകം നിറയെ ആ സിലോൺ പാവയെ കാണാൻ ഉള്ള കൊതി ആയിരുന്നു., തടയാൻ തിടുക്കം കൂട്ടിയ അമ്മയോട് വേണ്ട എന്നു വിലക്കി വയസ്സൻ എന്റെ ബാല്യത്തിന്റെ കൗതുകത്തെ സംരക്ഷിച്ചു.
          തൂവെള്ള തുണികൾ പിന്നി ഇട്ടതു പോലെ  തുണി മറകൾ മോടി കൂട്ടിയ ആ വെളുത്ത ചുവരുകളിൽ എങ്ങും ആ നക്ഷത്ര കണ്ണുകൾ മാത്രം., നനവ് പടർത്തുന്ന ഒരു ചിരിയോടെ അകത്തളങ്ങളിൽ മുഴുവൻ അവൾ നിറഞ്ഞു.. ചിരിക്കുമ്പോൾ ഒന്നിന് മുകളിൽ കയറി അഴകുടയ്ക്കാൻ ശ്രമിച്ച പല്ലുകൾ പോലും തോറ്റു പോയെന്ന് തോന്നി... നടന്നു ചെന്ന് പിരയൻ ഗോവണി കയറിയപ്പോൾ ഒരു കൊച്ചു ചാരു കസേരയിൽ ചില്ലു ജാലകം വഴി അകലെ എഴുത്തച്ഛൻ വളവിലേക്ക് നോക്കി കിടക്കുന്ന അവൾ.. ഞാൻ ഗോവണി കയറി വന്നത് അവളെ തെല്ലലോസര പെടുത്താത്ത വിധം അവളുടെ മുഖം എനിക്ക് നിഷിദ്ധമായിരുന്നു.. അവൾക്കു മുന്നിൽ ആ ജലകത്തിന്റെ കോണിൽ  നീലകണ്ണുകൾ ഞാൻ കണ്ടു,, ഭയത്തോടെ തിരിഞ്ഞു നോക്കിയ അവളെ അമ്പരപ്പൊഴിയാതെ ഞാനും കണ്ടു..,, കട്ടിപല്ലുകൾ കാണിച്ച് മെല്ലെ ചിരിച്ചവൾ എന്തിലേക്കോ എന്നെ ക്ഷണിച്ചു,, മറന്നു തുടങ്ങിയ ചിരി പൊടി തട്ടി എടുത്ത് ഞാൻ  ജാലകത്തിനാരികിലേക്ക് നീങ്ങി നിന്നു,, വയസ്സന്റെ വെളുത്ത കോപ്പയിലെ ആവിചായയിലേക്ക് അട്ടി കഷ്ണങ്ങൾ ഇട്ടു കൊടുത്തുകൊണ്ട് 'അമ്മ ചിരിക്കുന്നു,, എന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു., അവളുടെ ചിരിയിൽ അലിഞ്ഞു പോകാനായി വന്ന മഴമേഘങ്ങളെ ഞാനും പ്രണയിച്ചു....
                                     അണ്ടിത്തോപ്പും വിനയനും അബ്ദുവും പോയി ഒറ്റക്ക് നിന്ന എന്നെ എഴുത്തച്ഛൻ വളവ് മറന്നു തുടങ്ങി,, മൈൽ കുറ്റി തനിച്ചിരിക്കുന്നത് പിന്നീടങ്ങോട്ട് ഞാനും അവളും നോക്കി ഇരുന്നു,,,,കട്ടി പല്ലുകളും കണ്ണുകളും ചെമ്പൻ തലമുടിയും പരസ്പരം സംസാരിച്ചു... പതിയെ ആ മഴമരങ്ങൾക്കിടയിലെ വയസ്സന്റെ താടിരോമങ്ങളുടെ സുരക്ഷയിലേക്ക് എന്റെ ലോകം ചുരുങ്ങിക്കൊണ്ടിരുന്നു,, അമ്മയുടെ ചിരിയിൽ ഞാൻ കാരയാതായി, പകരം ആയിരം ചിരികൾ ഞാൻ നെയ്തെടുത്ത് തുടങ്ങി...              
                      ഞാനൊളിപ്പിക്കാതെ പറഞ്ഞ കഥകളിൽ അവൾക്ക് പറങ്കിമാന്തോപ്പുകളോടും പുളിമധുരത്തോടും എഴുത്തച്ഛൻ വളവിലെ മൈൽ കുറ്റിയോടും എല്ലാം പ്രിയം കൂടി വന്നു,, അവളുടെ ആ കട്ടി പല്ലുകൾ കാണാൻ വീണ്ടും വീണ്ടും അവളിലേക്ക് ചിരികൾ എറിഞ്ഞു കൊടുത്തു.., ചിരിച്ചറ്റം മുട്ടുമ്പോൾ നിറഞ്ഞു വന്ന ആ കണ്ണുകൾ മെല്ലെ തുടച്ച് കൊടുക്കുമ്പോൾ അവളെന്നെ ഒന്നു നോക്കും,, കണ്ണിന്റെ ചരിവിലൂടെ നിറഞ്ഞ വെള്ളത്തിലെ പളുങ്ക് മീൻ പോലെ ആ നീല കണ്ണുകൾ എന്റെ ആത്മാവിനെ പോലും തണുപ്പിക്കും....
             വീണ്ടുമൊരിക്കൽ കൂടി ഞാൻ ആരും കാണാതെ അണ്ടിത്തോപ്പിൽ കയറി,, അണ്ടി കക്കാൻ തന്നെ..,പഴയ പ്രതാപം വീണ്ടെടുക്കയായിരുന്നു ആ പറങ്കിമാന്തോപ്പുകൾ.. അട്ടി പിടിച്ചു നിന്നിരുന്ന ഇലകളുടെ തണലിൽ പൂച്ച കാലടിയിൽ ഞാൻ നടന്നു,, പിള്ള മാഷിന്റെ കാതിനു കൂർമ്മത കൂടുതലാണ്,, മാവറിയാതെ മാങ്ങയറിയാതെ ഞാൻ അണ്ടികൾ പറിച്ചു കൂട്ടി,, പത്ത് പുളിമധുരത്തിനുള്ള അണ്ടി എണ്ണി തികഞ്ഞ നേരം ഞാൻ തിരികെ നടന്നു,, പൂച്ച പോലെ,, അരമതിൽ ചാടി കടന്നപാടെ അതാ കുറുനരി പോലെ പിള്ള മാഷ് നിക്കുന്നു., നീണ്ട ഇടവഴി കൂടി ഞാൻ ഓടി.... ഒന്നോടിച്ചിട്ടു പിള്ളമാഷ് തിരിച്ചു പോയെങ്കിലും ഞാൻ ഓട്ടം നിർത്തിയില്ല,, പടിഞ്ഞാറേതിലെ പാറക്കുളം വഴി പാഞ്ഞ നേരം പിള്ള മാഷിനെ തിരിഞ്ഞു നോക്കിയപാടെ ഓട്ടം തെറ്റി ഞാനും അണ്ടികളും വെള്ളം പൊന്തിയ പാറക്കുളത്തിന്റെ ആഴത്തിലേക്ക് വീണുകൊണ്ടിരുന്നു.... വീണു വെള്ളം തോടും മുന്നേ ഉയിരു ആകാശം തൊട്ടിരുന്നു., പുറം തല്ലി വെളളത്തിൽ വീണ ഞാൻ അര നിമിഷത്തേക്ക് പിള്ള മാഷ് പുറകെ ഉണ്ടാവണേ എന്ന് പ്രാർത്ഥിച്ചു., ഇല്ല,, നില കിട്ടാതെ കാലിട്ടടിക്കുന്നതിനിടെ മുകളിലേക്ക് പാളി നോക്കി,, ഇല്ല ആരും ഇല്ല... ഷിഫോണ് സാരിയുടുത്ത ആ നായികയുടെ നഗ്നതയിലേക്ക് തെറിച്ച ചോരത്തുള്ളികളും, എന്നെ ചുമലിലേറ്റി ഓടിയ അച്ഛന്റെ വെളുത്ത ജുബ്ബയിൽ കലർന്ന ചുവപ്പും, ആകാശത്തിന്റെ നിറങ്ങളും,എഴുത്തച്ഛൻ വളവും, അമ്മയുടെ ചിരിയും,, വയസ്സനും, സിലോണ് പാവയും, നക്ഷത്രകണ്ണുകളും, എല്ലാം എന്റെ കണ്ണുകളിൽ വന്നു  പൊയ്കൊണ്ടിരുന്നു., മുങ്ങിതാണു പോകുന്നതിനിടക്കെ കൈ എന്തോ ഒന്നിൽ തട്ടി തടഞ്ഞതോർക്കുന്നു,, അവസാനമെന്നോണം ആ പിടിവള്ളിയിൽ കൈ പിടിച്ച് ഒന്ന് ആഞ്ഞു പൊന്തി നോക്കി,, കയറു വല വിരിച്ച് വെട്ടുമീൻ പിടിക്കാൻ ചങ്ങാടം ഇടുന്ന ഇട്ടൂപ്പിന്റെ മുളചങ്ങാടം..,, പണ്ടെന്നെയും താങ്ങിപ്പിടിച്ച അമ്മ ഓടിയ ആ വണ്ടിപാളങ്ങളുടെ വിശ്വാസത്തിൽ ആ ചങ്ങാടത്തിന്റെ ചാരട്കളെ ആശ്രയിച്ചുകൊണ്ട് ഉയിരു വലിച്ച് ആ ചങ്ങാടത്തിലേക്കിട്ട് എന്റെ കൈകൾ വിശ്രമിച്ചു... ചുമച്ചു തുപ്പി അകം നനച്ച വെള്ളം കുറെ തുപ്പി മലക്കെ ആകാശം നോക്കി കിടന്ന ഞാൻ ആദ്യം വലതും പിന്നെ ഇടതും കാൽചട്ട കീശകൾ തപ്പി നോക്കി., ഉണ്ട് ഒരഞ്ചെണ്ണത്തിനുള്ളത് ബാക്കി കാണും. ഇട്ടൂപ്പിന്റെ പിരിയൻ കയറു പിടിച്ച് വലിച്ച് ഒരു വിധം ആ ചങ്ങാടം ഞാൻ അടുപ്പിച്ചു.... നനഞ്ഞു കുതിർന്ന് ആ ഇടവഴിയോടി കണാരന്റെ കടയിലെത്തിയപ്പോഴേക്കും സന്തോഷം ഇരട്ടിച്ചിരുന്നു.., കണാരൻ എന്റെ കോലം കണ്ടിട്ടോ മറ്റോ പതിവ് വെകട ചിരി ഒഴിവാക്കി... അഞ്ച്‌ എണ്ണം എണ്ണി വാങ്ങി തലയുയർത്തി മഴമരങ്ങൾക്കറ്റിയിലൂടെ ഞാൻ നടന്നു... അടുക്കും തോറും കാര് മൂടി വരുന്ന ഒരു നിശബ്ദത., ഞാൻ ആകാശത്തേക് നോക്കി,, ഇരുണ്ട് തുടങ്ങിയിരിക്കുന്നു.., പതിവില്ലാതെ വരാന്തയിൽ കോപ്പ നിറയെ കാപ്പി ഇരിക്കുന്നു,, അട്ടി കഷ്ണങ്ങൾ ചിതറി തെറിച്ചു തറ നിറയെ പൊടിഞ്ഞു കിടന്നു,, ഞാൻ ഗോവണി കയറി ഓടി എത്തിയ ചില്ലു ജനാലാക്കാരികെ അവളുണ്ടായിരുന്നില്ല,, ജാലകം ആരുടെയൊക്കെയോ കാഴ്ചകളെ സ്വാതന്ത്ര്യമാക്കികൊണ്ട് അങ്ങനെ തുറന്നു കിടന്നു.... പരിഭ്രാന്തിയും ആകാംക്ഷയും കൊടുമുടികളായ് നിന്നു വെല്ലു വിളിച്ചു,, അവ ഓടി കയറി ഞാൻ മുൻവശത്തെ വലിയ റോഡിലേക്ക് തുറക്കുന്ന ജനലിന്നരിക്കിലെത്തി,,, ചുവന്ന ബീക്കൻ വച്ച രണ്ടു വണ്ടികൾ അവസരങ്ങൾക്ക് വഴിയൊരുക്കാതെ പാഞ്ഞു പോയി... ഓടിയിറങ്ങി ആ പടിക്കൽ എത്തിയപ്പോഴേക്കും സൈറൺ അകലെ ഇരുമ്പുപാലം കടന്ന് പട്ടണത്തിലേക്ക് പാഞ്ഞുകൊണ്ടിരുന്നു....
            ചുറ്റും കൂടിയവർ എന്നെ തന്നെ ശ്രദ്ധിക്കുകയായിരുന്നു,, ചുറ്റിലും ചൂഴ്ന്നെടുക്കുന്ന കണ്ണുകൾ., ബാല്യം വിടാത്തവന്റെ മനസ്സിന്റെ ശക്തി ചോർന്നു പോയിരുന്നു..,, ഞാൻ ഓടി.., കീശയിൽ കൊണ്ടുവന്ന അഞ്ചു പുളിമധുരം അടക്കിപ്പിടിച്ചുകൊണ്ട് ഞാൻ ഓടി....
                    

                                        എഴുത്തച്ഛൻ വളവിനപ്പുറത്തേക്ക് ഞാൻ ഓടിയ വഴികളെല്ലാം ഒരു പാതിയാണ്ട് കഴിഞ്ഞു ഞാൻ ഇടക്കിടെ തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നു.., ആണ്ടുകൾ വീണ്ടും കഴിഞ്ഞു പോയി,, എന്നെ തേടി ആരും വന്നില്ല,, ഞാനും ആരെയും തേടി നടന്നതും ഇല്ല.....
               ആ വളവിനിപ്പുറം ഇന്നും ഒരഞ്ചു നിമിഷത്തേക്ക് എവിടെനിന്നിക്കെയോ ആരൊക്കെയോ വന്നു അകക്കാമ്പിൽ കൂടിയിരിക്കും, ഒരായുസ് മടുപ്പിക്കാത്ത ഓർമകളുടെ കൂമ്പാരം പൊട്ടിത്തെറിക്കും, വളവകന്ന് മുന്നോട്ട് പോകുമ്പോൾ പൊടിക്കാറ്റടങ്ങും പോൽ അവ എന്നിൽ നിന്നും ഒഴിഞ്ഞു മാറും . ആ അഞ്ചു നിമിഷത്തിലേക്ക് അവരെല്ലാം ഒതുങ്ങി പോയതിൽ ഇന്നും ഒരു കല്ലെറി ഞാൻ ആസ്വദിക്കുന്നു..,,
എന്നിലേക്ക് മാത്രമായി.....


"പുറകിൽ ആ വളവു പുളഞ്ഞെങ്ങോ അലിഞ്ഞില്ലാതായി...."

Thursday, January 11, 2018

ശങ്കരചരിതം.

......ചുവന്നതൊന്നും മാറിയിരുന്നില്ല., മനുഷ്യനും മതങ്ങളും മാനവും മനസ്സും ഒന്നും അന്ന് വ്യത്യസ്തമായി മാറിയിരുന്നില്ല..

ആദി ശങ്കരന്റെ തലക്ക് വിലവെച്ച കറുത്ത നാണയങ്ങൾ ഭാരതമെങ്ങും പരന്നൊഴുകി.. ഒരു നാണയത്തിന്റെ വാലും തലയും പോലെ ശങ്കരന്റെ ശൗര്യവും ബുദ്ധന്റെ സൗമ്യതയും പരസ്പരം കണ്ടുമുട്ടാതെ കാലങ്ങൾ കഴിച്ചു., ഒരിക്കൽ, എന്നോ ഒരിക്കൽ തെക്കു നിന്നൊരു കാറ്റിൽ ശങ്കരന്റെ അറിവും ബുദ്ധന്റെ ചിന്തകളും മുഖം നോക്കി നിന്നു., സൗമ്യമായ ആ ചിരിക്കു മേൽ ഒരു കറുത്ത കാര് വന്നു മൂടി.. ആ മറ പറ്റി ശങ്കരൻ മണ്ണ് നശിപ്പിക്കാൻ വിത്തിട്ടു : ബ്രാഹ്മണ്യം. അവജ്ഞ തിങ്ങി നിറഞ്ഞ ഒരു സമൂഹത്തെ കെട്ടി ഉണ്ടാക്കി ശങ്കരൻ ആ ശാപവും പേറി മോക്ഷം തേടി അലഞ്ഞു,, ശങ്കരൻ അറിയാതെ ആ മോക്ഷം അവനെ പിന്തുടരുകയായിരുന്നു,,

"അവൻ വന്ന വഴികൾ തന്നെയായിരുന്നു അവൻ നടന്നെത്താൻ കൊതിച്ച മോക്ഷം"

മണ്ണ് മുഴുക്കെ അഴുക്കിന്റെ വിത്തുകൾ ബാക്കിയാക്കി അവൻ ചുടല യക്ഷികളെ കാമിച്ചു., അവനിട്ടു പോയ വിത്ത് ഇന്നും ഈ മണ്ണിനെ നാറ്റുന്നുണ്ട്,, അപൂർണ്ണമായ ചിന്താ ശേഷിയും പേറി മാറാരോഗികളായി ഒരു കൂട്ടം വൈകൃതങ്ങൾ..,, അവർ ബുദ്ധനെ അവതാരമാക്കി, ബുദ്ധൻ എതിർത്ത തത്വങ്ങളാൽ അവർ ദൈവ സങ്കല്പമാക്കി പ്രതിഷ്ഠിച്ചു..
ശങ്കരനെ പ്രതി അഹങ്കാരിച്ചവർ ബുദ്ധനെ ആരാധിച്ചു,, അറിവിന്റെ അവസാനവാക്കായ ശങ്കരന്റെ പിന്മുറക്കാർ ആ അഹന്ത നിറഞ്ഞ മസ്തകം മണ്ണോളം താഴാൻ വെച്ചു...,,

    "ബുദ്ധൻ ചിരിച്ചു.., സൗമ്യമായ ഒരു ചിരി.."

                                                             -കൽക്കി

Saturday, October 14, 2017

അകാലനര..

...............ഒരപരാധിയെ പോലെ കിഴക്ക്‌ കുന്നിന്റെ ഒളിയിൽ നിന്നും കനത്ത മഞ്ഞിലേക്ക്‌ എത്തി നോക്കി കൊണ്ട്‌ അയാൾ പുറത്ത്‌ വന്നു.., നിറം ചുകപ്പ്‌..,, ചില്ലുജാലകം വഴി അകത്ത്‌ കടന്ന വെളിച്ചം കട്ടി കരിമ്പടം പകുത്തകത്ത്‌ കടന്നു.., ഒരു മായൻ ഗോത്ര സ്ത്രീയുടെ കൈ പിടിച്ച്‌ ഒരു കല്ലമ്പലത്തിന്റെ ചിവരുകൾക്കിടയിലൂടെ വശങ്ങളിലെ തീക്കയ്യുകൾ നോക്കികൊണ്ട്‌ നടന്ന എന്റെ കണ്ണുകളിലേക്കായിരുന്നു ആ തെളിച്ചം അരിച്ചു കയറിയത്‌... അവളെ ഒന്നുകൂടി ഓർത്തു കൊണ്ട്‌ കോടിയ ചുണ്ടിന്റെ വശങ്ങളിലൂടെ ഒലിച്ചിറങ്ങിയ ഇത്തിൾപശ വലിച്ചു കുടിച്ചു കൊണ്ടെഴുന്നേറ്റു..,, മുൻപിൽ എന്നെ തന്നെ കണികാണാൻ വേണ്ടി ഒരുക്കിയ കണ്ണാടിയിൽ ഒന്നു നോക്കി.., ഇന്നും മാറ്റമൊന്നും ഇല്ല..,, അല്ലെങ്കിൽ തന്നെ മാറുവാനെന്തിരിക്കുന്നു....

നടുമുറ്റത്തെ ചാരുകസേരയിൽ പത്രം ഒരു ബലാൽസംഘം കഴിഞ്ഞപോലെ കിടക്കുന്നു..,, അതിനകത്തും ബലാൽസംഘങ്ങളും പീഡനങ്ങളും മാത്രം..,മടുപ്പ്‌..,,കാലെ കണികണ്ട മുഖത്തിന്റെ മുഖപ്പിനു ഉയരം കാരണം അവനെയൊന്ന് ശരിപ്പെടുത്താൻ ചിന്തിച്ചിരുന്നു..,,ദിവസം ചൊവ്വയായിരുന്നതിനാൽ ഒന്ന് ശങ്കിച്ചു..,, ഇല്ല..,, ആ പതിവ്‌ മാറിയിരിക്കുന്നു,, അസോസിയേഷൻ കൂടി തീരുമാനിച്ചിരിക്കുന്നു ഞായറുമായി വെച്ചുമാറാൻ....

തിരിയാത്ത കസേരയുള്ള പരമു നായരായിരുന്നു നാട്ടിലെ പേരു കേട്ട മുടി മുറിക്കാരൻ..,, ജാതി രോഗങ്ങൾ ഒഴിൻഞ്ഞ്‌ പോയിരുന്നു..,,എങ്കിലും വടക്കു നിന്നൊരു കാറ്റിൽ മതം ,, ജാതി ഇങ്ങനെന്തോക്ക്യോ തിങ്ങി നിറഞ്ഞ്‌ വരുന്നുണ്ടായിരുന്നു..,, പക്ഷേ പരമുനായർക്കതൊന്നും ഏറ്റിട്ടില്ലായിരുന്നു..,, അയാൾ വെള്ളം തൊട്ട്‌ നനച്ച്‌ മുറിപ്പ്‌ തുടങ്ങി..,,

"എടാ, കൽക്കീ..,, നിന്റെ അടിക്കാട്‌ വെളുത്ത്‌ തീർന്നല്ലോടാ...."
അൽപം പരിഹാസം കലർത്തി അയാൾ പറഞ്ഞു.

"ഇതാണു പരമുവേട്ട ഇപൊ ഫാഷൻ." ഉപ്പേരികണക്കെ ഞാനും. പക്ഷേ കളസത്തിന്റെ വള്ളിപ്പുറത്ത്‌ നിന്ന് അരിശം തലയോട്ടിയിലേക്ക്‌ കയറുന്നുണ്ടായിരുന്നു....

പരമുവേട്ടൻ പറഞ്ഞത്‌ നേരാണു "വെള്ളിരോമങ്ങൾ..." കൗമാരത്തിന്റെ വാർധക്യം., നല്ല സമയത്തിന്റെ പാതിയും ആലോചനകളാണു.., നടക്കാത്ത സ്വപ്നങ്ങളും നടന്നൊഴിഞ്ഞ ഇന്നലെകളും, പൂതലിച്ച ഓർമ്മകളും എല്ലാം വീണ്ടും വീണ്ടും ആലോചിച്ചുകൊണ്ടേ ഇരുന്നു... അതായിരിക്കാം വെള്ളിരോമങ്ങളെ ജനിപ്പിച്ചത്‌...,, പലരും പറഞ്ഞു അത്‌ തന്നെ ആകും എന്ന്.... അറിയില്ല., എന്താണിത്ര ആലോചിക്കാൻ എന്ന് പലതവണ ഞാൻ ആലോചിച്ചിരിക്കുന്നു..,, പ്രായം ഇരുപത്തി ഒന്ന്,, കൗമാരം കഴിഞ്ഞിരിക്കുന്നു.., മനസിപ്പൊഴും കൗമാരത്തിൽ തന്നെ..,ശരി,, കൗമാരം തന്നെ..,ഇതിനിടക്കെന്താണിത്ര ആഴെ ചിന്തിക്കാൻ...?? അനുഭവങ്ങളാണോ,, അതോ ജീവിതമാണൊ??.., ജീവിതം,, ആ വാക്കിനു ഞാനുമായി വലിയ ബന്ധമൊന്നും തന്നെ ഇല്ല..,, എന്നാൽ അത്‌ തന്നെയാണു എന്റെ ചിന്തകൾ.., ഒരു ഇരുപത്തൊന്നു കാരനു എന്ത്‌ ജീവിതം???

എട്ടാം വയസ്സിൽ ഒരു വൃശ്ചിക കാറ്റിൽ ശവനാറി പൂക്കളുടെ ഗന്ധം ഒഴുകിവന്നു..,, ആ ഇടക്ക്‌ ശവനാറികൾ പൂക്കാറില്ലായിരുന്നു..,, അന്ന് ചിരിച്ച ആ പൂക്കൾക്ക്‌ പിറകെ കരഞ്ഞുകൊണ്ട്‌ ഞാൻ അച്ഛനു തർപ്പണം ചെയ്തു..,,അമ്മ കരഞ്ഞു,, കൂടെ പലരും കരഞ്ഞു,,, രണ്ടുനാൾ ഇപ്പുറം ആ പലരും ചിരിച്ചു,,, അമ്മ മാത്രം കരഞ്ഞു കൊണ്ടേ ഇരുന്നു..,, ഇനിയും ആരെയോ യാത്രയാക്കൻ ആ പാതിരാപക്ഷി നീട്ടി കൂവി...,, നഷ്ടം...

കണ്ണീരിന്റെ മുറിപ്പാടുകൾക്കു മേൽ ഉണങ്ങിയ തുകൽചട്ട പറ്റികൂടി ഇരുന്നു,, പലരും വന്നിടക്കിടെ ആ മുറിവനക്കും.,, ചോര പൊടിയും,, കണ്ണീരടിഞ്ഞുറച്ച മുഖത്ത്‌ കാലം കോറിയിട്ട വരകൾ തെളിഞ്ഞു,, ചിരിക്കാൻ മറന്നു ,, ശൈലികൾ മറന്നു ,,പാട്ടുകൾ മറന്നു,, പ്രണയിക്കാൻ മറന്നു,, , ചിന്തകളെ കുറിച്ച്‌ വെച്ച്‌ നെടുവീർപ്പിനൊപ്പം കണ്ണു നനയിക്കാൻ മാത്രം മറന്നില്ല..,

നഷ്ടങ്ങൾ ആണു നാം നേട്ടങ്ങളേക്കാൾ ഏറെ ഓർമ്മിക്കാറു...

സിറ്റി സെന്ററിന്റെ പടികളിറങ്ങി ചെന്ന എന്റെ മുഖത്തേക്കൊന്ന് പാളി നൊക്കി കൊണ്ട്‌ അവൾ പറഞ്ഞു..,

"എവിട ആയിരുന്നു,, എത്ര നേരം കാത്തു..,, കാണാതായപ്പോൾ ഞാൻ വിളിച്ചിരുന്നു..."
'
ആരെ വിളിക്കാൻ' ഞാൻ ചിന്തിച്ചു,, അമ്മയെ ആയിരിക്കണം വിളിചത്‌., അതിനുള്ളത്‌ തിരിച്ച്‌ ചെല്ലുമ്പോൾ വാങ്ങാം..

"ആ,, ഞാൻ ശ്രദ്ധിച്ചില്ല.,, വരൂ അകത്തെക്കോ പുറത്തെക്കോ?" ഞാൻ ചോദിച്ചു

"തീർച്ചയായും പുറത്തേക്ക്‌ തന്നെ..,, ആളുകളുടെ ചൂഴ്‌ന്നു നോട്ടം മടുത്തിരിക്കുന്നു.."

ഒന്നിച്ച്‌ സിറ്റി സെന്ററിന്റെ പടികൾ കയറി ഞങ്ങൾ നടന്നു,, പറമ്പുചുറ്റി പായുന്ന കറുത്ത റോഡിന്റെ വശങ്ങളിലൂടെ..,, മുഖങ്ങളെ മനപ്പൂർവം അവഗണിച്ചു കൊണ്ട്‌ ഞങ്ങൾ പരസ്പരം മാത്രം നോക്കി സംസാരിച്ചു..,, എന്നെതന്നെ തിരിച്ചറിയാൻ പഠിപ്പിച്ചവൾ..,, അതെ അവളായിരുന്നു..ഒരു കാലഘട്ടത്തിന്റെ അവശതയിൽ ബന്ധങ്ങൾ ബന്ധനങ്ങളെ വിട്ട്‌ ഓടാൻ തുടിച്ചു,, കുരുക്കുകളിലേക്ക്‌..,, ആ വണ്ടി ചക്രത്തിനടിയിൽ ഞാൻ അരഞ്ഞു...,, ആ അലമുറ കേട്ട്‌ മറ്റൊരുവൾ..,, ഒരു കൈ തന്നു,, മനസ്സു തന്നു,,  പരസ്പരം കൈമാറിയ വസന്ത പുഷ്പങ്ങളിൽ ഒളിപ്പിച്ച്‌ അവളെനിക്ക്‌ ആ ചിരി സമ്മാനിച്ചു..,, കരഞ്ഞു തീരാനുള്ള കവിളുകളെന്നു ഞാൻ കരുതിയവയിൽ അവളാ പുഞ്ചിരി കൊണ്ട്‌ ചുംബിച്ചു..,, ഒരുപാട്‌ തവണ..   മെല്ലെ ആ ചിരി എന്നിലേക്കു പകർന്നു തന്നു..,, കുറേ നാൾ കഴിഞ്ഞവൾ പറഞ്ഞു,,

"കരഞ്ഞു കോറിയ നിന്റെ മുഖം ചിരിച്ചു കാണാൻ വന്നവളാണു ഞാൻ.,, ഇനി ഞാൻ യാത്രട്ടെ,, ഒരു പാടു പേർ എന്റെ ചുംബനങ്ങളെ കൊതിക്കുന്നു..."

അവൾ അകന്ന വഴിയിൽ ഇനിയും ആരെങ്കിലും വരുന്നുണ്ടോ എന്നു നോക്കി അകലങ്ങളുടെ ആഴം കണക്കാക്കി ഞാൻ നിന്നു...,, ആരും വന്നില്ല..

അങ്ങനെ ഒരുപാടുപേർ ,, പലതും പഠിപ്പിച്ചു,, , ഒടുവിൽ എല്ലാം ഓർത്ത്‌ കരയാൻ മാത്രം ഞാൻ തനിയേ പഠിച്ചു....

പലതും എഴുതി അറിയിക്കണം എന്നുണ്ടായിരുന്നു..,, എന്റെ നിരീക്ഷണങ്ങളെ കുറിച്ച്‌,, എന്റെ ചിന്തകളെ കുറിച്ച്‌,, എന്നെ കുറിച്ച്‌..,, പക്ഷേ ഒരു നിഴലിച്ച കലാലയത്തിന്റെ ചുവരുകൾക്കിടെ എന്റെ സ്വപ്നങ്ങൾ നശിച്ചു കൂനി കൂടി,, അവൾ ആ മൂലയിലിരുന്ന് മുറുക്കി തുപ്പിയിരുന്നു..,, ആ ചുവപ്പ്‌ കണ്ട്‌ മതിഭ്രമിച്ചവർ പറഞ്ഞു,,

"വിപ്ലവ സഖാവിന്റെ കനൽ പുരണ്ട വാക്കുകൾ"

ഹേ ..,ഹേ..,അതിയൗവ്വനത്തിലേ പുകയില കൂട്ടി മുറുക്കി നീട്ടി തുപ്പുന്ന ഒരു മുതുക്കിയുടെ തുടർച്ചയാണു എന്റെ അകാലതയിലെ വെള്ളിരോമങ്ങളുടെ കൂമ്പാരം...,, അതെ,, അവളാണു ഒരു ഭ്രാന്തനെ പോലെ ചിന്തകൾക്കു പിറകെ ഓടി നടക്കാൻ എന്നെ പ്രേരിപ്പിക്കുന്നത്‌.,,, അവൾ ഇന്നും എന്റെ കൂടെയുണ്ട്‌,, ഒഴിഞ്ഞു പോകാൻ ഞാൻ വിധിച്ചാലും തയ്യാറല്ലാതെ..,, ഈ ഓരോ വാക്കും അവൾ കൈപിടിച്ചെഴുതിക്കുന്നതാണു,, ഇത്‌ അവളുടെ ചിന്തകളാണു...

"എങ്ങനെ കൽക്കി,, അസ്സലായിരിക്കുന്നോ??" ഒരു പരോളുകാരനെ പോലെ എന്നെ ഒരുക്കിയ പരമുവേട്ടൻ വിജയഭാവത്തിൽ ചോദിച്ചു

"ഭേഷായിരിക്കുന്നു..,, " ഞാനും വെച്ച്‌ കാച്ചി കൊടുത്തു,, അല്ലെങ്കിൽ തന്നെ മൂന്നാം പക്കം മുഖം മാറ്റിയെഴുതുന്ന മുടിയിഴകളെ പ്രതി ദുഃഖിക്കാൻ എന്റെ പക്കൽ സമയമില്ല,, എനിക്കിനിയും ഒരുപാട്‌ ചിന്തിക്കാനുണ്ട്‌...

"ഒരു ഇരുപത്തൊന്നുകാരനും ജീവിതം ഉണ്ട്‌,, അവനുപേക്ഷിച്ച സ്വപ്നങ്ങളിൽ,, അവനെ ഉപേക്ഷിച്ച രൂപങ്ങളിൽ അവൻ ഉണ്ടാക്കുന്ന ഒരു ജീവിതം.., അവന്റെ അനുഭവങ്ങൾ ആകുന്ന ജീവിതം..."

                               -കൽക്കി

ബേസ്ഡ് ഓണ്‍ എ ട്രൂ ഇവന്റ്

.....................അമ്മേം കൊണ്ട്‌ എങ്ങോട്ടേലും പോകാന്നു പറഞ്ഞാ മിക്കപ്പഴും ഞാൻ നോ ആണു പറയാറു ആദ്യം,, പിന്നെ കോറേ പറഞ്ഞ്‌ പറഞ്ഞിട്ടാണു പോകാൻ സമ്മതിക്കൽ പതിവ്‌..,, ഇന്നും അങ്ങനെ തന്നെ,, അവസാനം കൂടെ ചെന്നു...
ഡിസ്പെൻസറിയിൽ കൊണ്ടാക്കി പുറത്ത്‌ കാത്തിരുന്ന് മുഷിഞ്ഞാണു വെളിയിലെ തിണ്ണയിൽ പോയിരുന്നത്‌..
                                              വാര്യരു മാഷടെ ക്ലാസ്സു കഴിഞ്ഞ്‌ റ്റ്യൂഷൻ പിള്ളർ തെരക്കി വരുന്നു,, തെറ്റിദ്ധരിക്കണ്ട,, പൊടിപ്പിള്ളേർ ആണു, രണ്ടിലും മൂന്നിലും ഒക്കെ പഠിക്കണ പിള്ളേർ... ആഹ്‌ സംഭവം ഒരു ഗുമ്മൊള്ള കാര്യം തന്നെ,, ഈ ചിട്ങ്ങ്‌ പിള്ളെർടെ വർത്താനം കേക്കൽ.. അങ്ങനെ ഷീല ടീച്ചറു തല്ലിയ കാര്യോം,, വാര്യരു മാഷ്ടെ ഉണ്ണി കുടുമേം ഒക്കെ കളിയാക്കി പറഞ്ഞ്‌ ഇങ്ങനെ വരുന്നുണ്ട്‌..,, കൂട്ടത്തിലൊരു വിരുതൻ., അവനെ ഞാൻ കണ്ടില്ല,, ആ കൂട്ടത്തിൽ അവനാണു ഏറ്റവും ചെറുത്‌ എന്നാൽ ഒച്ച നല്ലവണ്ണം കേൾക്കാം..,, അവനങ്ങനെ കാടിളക്കി ഒച്ച വെച്ച്‌ പൊളിക്കണുണ്ട്‌..
ഒരു പയ്യനും ഒരു പെൺകൊച്ചും ഉണ്ട്‌ കൂടെ,,അവനിങ്ങനെ വീമ്പു പറയും പോലെ കൊച്ചിനോടെന്തൊക്കെയോ പറയുന്നുണ്ട്‌ അവളതൊക്കെ കണ്ണും മിഴിച്ച്‌ കേൾക്കുന്നും ഉണ്ട്‌,, അതിനിടക്കാണു മറ്റവനൊരു കൗണ്ടറടിച്ചത്‌,,

"ടാ നീ ഇങ്ങനെ ബഡായി അടിച്ചാണോ മറ്റവളെ വളക്കാൻ പോണെ...??"

മുഖത്തൊരു കൊച്ചു വളിപ്പ്‌ വന്നെങ്കിലും ക്ഷീണം തട്ടാതെ അവൻ ചോദിച്ചു..

"ആരു??"

ആ പെൺകൊച്ചും തെല്ലക്ഷമയോടെ ചോദിച്ചു,,

"ആരു??"

മൂന്നാമൻ വിട്ടു കൊടുക്കാൻ ഭാവം ഇല്ല,,

"സ്വാതി,, നമ്മടെ സ്വാതിയേ...,, "

ഒന്നാമൻ ചൂളി നിന്നു,, എന്നിട്ട്‌ ഉരുളാൻ തുടങ്ങി,, "അങ്ങനൊന്നും ഇല്ല,, വെർതേ പറയല്ലെടാ പട്ടീ.." എന്നൊക്കെ പൊരുതി നോക്കിയെങ്കിലും അവസാനം അവൻ അടിയറവു പറഞ്ഞു ,

"ശരി,, എനിക്കവളെ ഇഷ്ടാ,, അതിനിപ്പൊ എന്താ...??"

ഒരു പോസ്റ്റുകാലിന്റെ മറയിലിരുന്ന് ഈ ഓച്ചപ്പാടും ബഹളോം ഒക്കെ കെൾക്കണ എന്നെ അവരു കണ്ടില്ല..,, അവരൊന്നൊതുങ്ങി നിന്ന് കഥ തുടർന്നു...

അവളവനോട്‌ ചോദിച്ചു,,

"നീ ഇതവളോട്‌ പറഞ്ഞോടാ??"

"ഇല്ലടീ,, ഞങ്ങൾ ക്ലാസ്സിൽ ജാതകം നോക്കി കളിക്കുമ്പഴൊക്കെ ഞങ്ങക്ക്‌ നല്ല പൊരുത്തം വരാറുണ്ട്‌.. "

സ്കൂളുകളിൽ ഇപ്പഴും പഴയ പേരിന്റെ സ്പെല്ലിംഗ്‌ വെച്ചുള്ള ജാതകമെഴുത്ത്‌ ഉണ്ടെന്നറിഞ്ഞപ്പൊ ഒരു ഉൾപുളകം തോന്നി...

"എന്നിട്ട്‌ നീ എന്നാ അവളൊട്‌ പറയാൻ പോണെയ്‌..??" മൂന്നാമനു ക്ഷമ നശിച്ചി തുടങ്ങി...

"മറ്റന്നാൾ,, മറ്റന്നാൾ ഞാൻ പറഞ്ഞിരിക്കും..,, "

"അത്‌ സൂപെറാവും,," പെൺകൊച്ചിനും കോരിത്തരിപ്പ്‌...

"അവളു നോ പറഞ്ഞാലോ...??"

"അങ്ങനെ അവളു പറഞ്ഞാ,, യെസ്സ്‌ പറയുന്ന വരെ ഞാൻ പിന്നാലെ നടക്കും,, "
ആ പയ്യന്റെ കോൺഫിഡൻസ്‌ ലെവൽ അപാരം തന്നെ..,, അവനതും പറഞ്ഞ്‌ മെല്ലെ അവരൊപ്പം മുന്നെ നടന്നതും പോസ്റ്റിന്റെ മറ വിട്ടപ്പൊ എന്നെ കണ്ടു ,,, ഒന്നു പകച്ചവർ മുറുക്കം പറഞ്ഞു..,,
"ഡാ വാര്യരു മാസ്ഷടെ തൊട്ട വീട്ടിലെ ചേട്ടനാടാ അത്‌..,, പണിയായല്ലോ..."
മൂന്നാമൻ സൈക്കിളും കൊണ്ട്‌ തിരിഞ്ഞോടി..,, ഒന്നാമനും പെൺകൊച്ചും ഓട്ടകണ്ണിട്ട്‌ എന്നെ നോക്കി കൊണ്ട്‌ മുന്നിക്കൂടെ ഓടി..,, കൊറച്ചങ്ങ്‌ ചെന്ന് തിരിഞ്ഞ്‌ നോക്കിക്കൊണ്ട്‌ അവരു വീണ്ടും ഓടി...

ഇഷ്ടായി,, ആ പയ്യനേം,, കൂട്ടാളികളെയും,, നമ്മളൊക്കെ അവരുടെ പ്രായത്തിൽ,,,
"കോഴിയാണൊ മുട്ടയാണോ ആദ്യം ഉണ്ടായത്‌ "
എന്നും ചോദിച്ചാണു നടന്നിരുന്നത്‌ എന്ന ക്ലീഷേ ഞാൻ പറയില്ല..,, അവന്റെ പ്രണയകഥയെ പറ്റി വാര്യരു മാഷോടു കൊളുത്താനും ഞാൻ ഇല്ല....
അവന്റെ പ്രായത്തിൽ എനിക്കും ഉണ്ടായിരുന്നു,,
ചുരുക്കം ചിലർക്ക്‌ മാത്രം അറിയാവുന്ന ഒരു സീക്രട്ട്‌ ക്രഷ്‌....

Sunday, October 8, 2017

ഒന്നല്ല ഞാനൊരിക്കലും....

ഒഴിഞ്ഞ സ്വപ്നങ്ങളിൽ ഇരുട്ടിന്റെ മേലങ്കികൾ ഉയർന്നു പൊങ്ങിക്കൊണ്ടിരുന്നു,, അവയെന്തോ പറയാനെന്ന പോലെ അനക്കമില്ലാത്ത കാറ്റിനെ കരയിച്ചു കാവാട്ടം നടത്തി..,, ഉത്തരത്തിൽ കെട്ടി തൂങ്ങിയാടുന്ന പങ്കകളുടെ അലർച്ച നിന്നിട്ടൊരുപാടായതുപോലെ അപരൻ വിയർത്തൊട്ടിയിരുന്നു... മെല്ലെ എഴുന്നേറ്റു ചുമരിൽ ചാരിയിരുന്നയാൾ മുറിയുടെ ഒരു കോണിലേക്ക്‌ നോക്കി കൊണ്ടിരുന്നു..,, പങ്കകൾ മരിച്ചിട്ടില്ല,, അവയുടെ ഒച്ച ഘോര ഘോരം മുഴങ്ങുന്നു, തുണിയും ചരടും ചരിത്രവും തൂങ്ങിയാടിക്കൊണ്ട്‌ അതിനോട്‌ ഐക്യദാർഡ്യം പ്രഖ്യാപിച്ചു,, ഒന്നുയരെ പറക്കാനാകാതെ ചുമരുകളിടെ മൂലകളിൽ മതിൽ പറ്റി യക്ഷികൾ സമ്മേളനം കൂടി,, മുറിക്കകത്തെ ഒച്ചപ്പാടു പുറം ലോകമെതെന്ന് അപരന്റെ കാതുകളിൽ നിന്നും മറച്ചു... അപരൻ ചിന്തിച്ചു,, സ്വപ്നങ്ങളില്ലാത്ത നിദ്രയിൽ നിന്നും ഞാനെന്തേ സ്വപ്നങ്ങളായ്‌ ഉയിർത്തെഴുന്നേറ്റു?? ഒന്നും കണ്ടതായ്‌ ഓർക്കുന്നില്ല,, എന്നാൽ എന്തോ ഉള്ളിലൂടെ കടന്നു പോയിരിക്കുന്നു.....

മുറിയിലാകെ ഒഴുകിനിന്ന ചുവന്ന വെളിച്ചം കെട്ടുപോയി,, പങ്ക തുരുമ്പുരച്ച്‌ വയസ്സനായ്‌ ക്ഷീണിച്ചു നിന്നു,, സമ്മേളനം പിരിച്ചുവിട്ടപാടു യക്ഷികൾ അവനെ തിരഞ്ഞു നടക്കുന്നു...,, പുറമേ ആർത്ത്‌ പെയ്യുന്ന മഴയുടെ നനവ്‌ അരിച്ചരിച്ച്‌ എന്റെ നനവിൽ ഒന്നായ്‌...,, എന്തോ മുരൾച്ച മഴക്കുള്ളിലൂടെ തുളച്ച്‌ കേൾക്കുന്നുണ്ട്‌..,, എന്തോ ചെറിയ അലർച്ച..,, അപരനത്‌ കാതോർത്തു,, വന മരീചിക പോൽ അപരനവയെ കാതുകളുടെ ഒരു നിഴലായ്‌ വർണ്ണനകളുടെ ലോകത്തിലേക്ക്‌ തള്ളി വിട്ട്‌ ഉതിർന്ന തുള്ളികളുടെ ചുവടു തൊട്ട്‌ വഴി പിരിച്ചു കൊണ്ട്‌ കരിമ്പടത്തിനടിയിലേക്ക്‌ ,, ചൂടിന്റെ മാറിലേക്ക്‌ പതിഞ്ഞു പടരാൻ തിരിച്ചു നടന്നു....

അല്ല...   അപരൻ വീണ്ടും ഉണർന്നു,, എന്തോ കേൾക്കുന്നുണ്ട്‌..,, ഒരു മതിലിനപ്പുറം തളം കെട്ടി കിടക്കുന്ന പൂപ്പലണിഞ്ഞ നനവിന്റെ വക്കിൽ മണ്ഡൂകകലഹം നടക്കുന്നതിന്റെ ഓളങ്ങൾക്കു നടുവിലൂടെ അയാളുടെ കേൾവി ചൂളക്കട്ടകൾക്കു മേൽ പറമ്പിന്റെ മൂലക്കിരിക്കുന്ന കൂടിന്റെ അരികിലെത്തി..,, അതെയ്‌,, അതിനകത്തുനിന്ന് തന്നെയാണു..,, ശ്വാനകുമാരനു രണ്ടു നാലു നാളായി ചെറിയ വശം കെട്ടു തുടങ്ങിയിട്ട്‌,, കൊണ്ടു പോയിരുന്നു വൈദ്യസമക്ഷം..,, പ്രായത്തിന്റെയാണു,,, ചാവാൻ സമയമായിരിക്കുന്നു പോലും..,, "ചാവുക" ആ വാക്കുപയോഗിക്കാൻ കഴിയുന്നില്ല,, മരണം എന്ന് തന്നെ പറയണം..,  വർഷങ്ങളായി കൂറു കാണിച്ചു കൂടെ നടക്കുന്നവനാണു,, നാൽക്കാലി...

അവനതു പറയാനൊക്കില്ലാതെ മുരണ്ടു കൊണ്ടിരുന്നു,, മഴ കനത്തവന്റെ ഓരിയിടലുകൾക്ക്‌ വിരാമമിടുന്നതു കാതടുത്തറിഞ്ഞു..,, കമ്പിക്കൂടും മരതട്ടും അവന്റെ നഖാഗ്രങ്ങളുടെ മാധുര്യം വേദനയായി ഏറ്റുവാങ്ങി കൊണ്ടിരുന്നു..,, അവനെങ്ങനെ ഒന്നിച്ചീ കനൽ കൂട്ടിൽ എത്തിയെന്ന് ഞാൻ ഓർക്കുന്നില്ല,, അപരന്റെ കൈക്കുമ്പിളിൽ നിന്നിറ്റ്‌ ഒരു തുള്ളി ചോര വാർന്നു വീണതിൻ ചുവട്ടിൽ ഒരു മരുപ്പച്ച കാത്തു കിടന്ന ശ്വാനനായിരുന്നവൻ,, വീണടിഞ്ഞു കിടന്നതവന്റെ മടിയിലായിരുന്നു..,, അപരൻ മെല്ലെ മെല്ലെ ഓർത്തെടുക്കുന്നു... ,, ശ്വാനനോടി പാഞ്ഞാ തെരുവറ്റം നിന്ന പാറാവുകാരന്റെ മുഷിഞ്ഞ കാൽചട്ട കടിച്ചു വലിച്ചു..,, കുറ്റി വടിക്കു കിട്ടിയ താങ്ങിൽ മോങ്ങി ക്കൊണ്ടവൻ എന്റെ അടുത്തെത്തി,, എല്ലാം ഞാൻ കാണുന്നുണ്ടെന്ന് ഞാൻ മാത്രമല്ല മനസിലാക്കിയിരുന്നത്‌,, ശ്വാനൻ എന്റെ കാൽസറായിൽ കടിക്കാൻ ഒരു പാഴ്‌ ശ്രമം നടത്തി,, എനിക്കുരുവമില്ലെന്നത്‌ പ്രാണിക്കുണ്ടോ ബോധ്യം...,, വീണ്ടും ഒന്നു കൂടെ ,, അവനെന്റെ നേർക്ക്‌ ചാടി..,, ഇല്ല എനിക്കുരുവമില്ലെന്ന ബോധ്യത്തിൽ തിരികെ ഓടി അപരന്റെ കാൽപാദം നക്കി നക്കി തണുപ്പിച്ചു..,,, വീണ്ടും ആ പാറാവുകാരന്റെ അടുക്കലോടിയെത്തി ദൈന്യത്തിൽ മുരണ്ടു നിന്നു..,, മെല്ലെ ഒന്നുഴിഞ്ഞു അയാളെ ഒന്നുകൂടി വലിച്ചു,, മെല്ലെ ആ ശ്വാനനു പുറകേ അപരനടുക്കലേക്ക്‌ അയാൾ നടന്നു...
അപരനും ശ്വാനനും ആസ്വദിച്ചു തുടങ്ങിയ നാളുകൾ..,,കൊട്ടിനും കൂട്ടിനും കയ്യാളായി നിന്ന അതേ ജീവിയിന്നൊരു ചക്രദൂരം മാറി അപരനെന്ന പഴയ വേഷം എടുത്തുടുത്തു നിൽക്കുന്നു,, ഇരിക്കുന്നു,, കിടക്കുന്നു.... മാന്ത്രികമായ ആ മൂളൽ ഇന്നവനെ ഗാഢമായ ശാന്തതയിൽ അസ്വസ്ഥനാക്കിയിരിക്കുന്നു,, എങ്കിലും കരിമ്പടം വകഞ്ഞു മാറ്റി അങ്ങു പോക വയ്യ,, തണുപ്പും മഴയും അപരനെയും അവശനാക്കിയിരിക്കുന്നു..,, അപരൻ മെല്ലെ എഴുന്നേറ്റു എന്റെ അടുക്കൽ വന്നു..,, മുന്നിൽ മുട്ടിലിരുന്നു,, ആജ്ഞകൾക്കായ്‌ കാതോർത്തു.....,,, ഞാൻ മൗനിയായി,, ഞാൻ കാതൊർക്കയായിരുന്നു എന്റെ ശ്വാനന്റെ മരണത്തിനായി...,, അവനു നാൾ അടുത്തിരിക്കുന്നു...,, എനിക്കൊരേ സമയം ഒത്തിരി കാതുകളിൽ കേൾവി ഉണ്ടെന്നതെത്ര വൈകൃതം..,, ഞാൻ അപരനെ കേൾക്കുന്നേ ഇല്ല..,, ശ്വാനന്റെ യാത്രയിൽ ഒരു മരണ വാചകം ചോല്ലാൻ ഓർത്തെറ്റുക്കുന്നതിനിടെ ആരോ അപരന്റെ വിളി കേട്ടതുപോലെന്റെ ഉൾ വിളി പറഞ്ഞു വെച്ചു..,, ആരാണത്‌..?? സംശയത്തിലൂന്നി എന്റെ കണ്ണുകൾ തിരഞ്ഞു..,, അല്ല ഈ ഭൂമിയിൽ ഞാൻ മാത്രമല്ല മോക്ഷദായകനായി ഉള്ളത്‌,, മറ്റു പലരും ഉണ്ട്‌,, ഞാൻ കാണുന്നു അവരെ,, അവരെന്റെ കണ്ണുകളിൽ നിന്നൊളിച്ചിരിക്കയായിരുന്നുവോ...??

ശ്വാനനനെന്നാൽ ധന്യനായി ആത്മാവിന്റെ യാത്രയിലാഴ്‌ന്നപ്പോൾ,, അപരന്റെ യാത്ര മറ്റാരാലോ ആരംഭിച്ചിരിക്കുന്നു...

ദൈവം എനിക്കു മുകളിലിരുന്നും കരയുകയൊ ചിരിക്കുകയോ ചെയ്യുന്നു....

Friday, May 26, 2017

കൂട്ടികൊടുപ്പ്‌...

"എനിക്ക്‌ കാൻസർ ആണു"

അവൾ പറഞ്ഞു..,, അത്‌ അവളേക്കാൾ നമുക്കറിയാം എന്ന് തിരിച്ചു പറയണം എന്നുണ്ടായിരുന്നു..,, കഴിഞ്ഞില്ല...

"എല്ലാം ഭേദാവും"

ഓരോ തവണ കാണുമ്പൊഴും ഞാൻ അതു തന്നെ പറഞ്ഞു കൊണ്ടിരുന്നു...

അവളുടെ ആ കണ്ണുകൾ മരിച്ചു തുടങ്ങിയിരുന്നു,, അർദ്ധ നഗ്നമായ ആ ഉടലിൽ വെയിലേറ്റു തൊലി ചുട്ടു തേഞ്ഞ പാടുകൾ ഉണ്ടായിരുന്നു..,, അതിലൊന്നിലേക്ക്‌ നോക്കി കൊണ്ട്‌ അവൾ പറഞ്ഞു

"ഒരു രാത്രികൊണ്ടും ,, ഏതാനം രാത്രികൾ കൊണ്ടും തീർന്ന ഒരുപാടു പേരെ എനിക്കറിയാം,, ഞാനിതെത്ര വർഷങ്ങളായി,, എടക്കൊന്ന് ഭേദാവും ചോരയൊക്കെ വെച്ച്‌...,, പെട്ടന്ന് തന്നെ എങ്ങോട്ടൊക്കെയോ ഒലിച്ച്‌ പോകും..,,  എന്നാണാവോ എന്നെ അങ്ങു വിളിക്കുന്നത്‌...സങ്കടം ഉണ്ട്‌ മരിക്കാൻ,, എന്നെ ഓർക്കാൻ ഒത്തിരി പേരുണ്ട്‌, അവരെയൊക്കെ മറക്കണമല്ലോ എന്ന സങ്കടം,, എന്റെ കാലടികളിലെ നനവു പോലും വിറ്റവർ ചെയ്തതിനു എന്നെ സ്നേഹിച്ചവരുടെ കണ്ണുനീർ പകരം ചോദിക്കട്ടെ..,,

ഞാൻ നിള..., ആശാനും ഉള്ളൂരും വള്ളത്തോളും എഴുതിയ അതേ നിള....,, തുമ്പിപൊക്കി കാറ്റെടുത്ത്‌ കൊമ്പന്മാർ നീരാടിയ നിള,, നീരു വറ്റുവോളം പലരാലും ഭോഗിക്കപ്പെട്ട നിള..,

ഇന്നു ഞാൻ പ്രാർത്ഥിക്കട്ടെ,, ഇവിടെയൊരു സരസ്വതിയായി സ്വയം മാറാൻ...."

'നിളേ നിന്റെ ചോരയുടെ നനവുള്ള കൂരക്ക്‌ കീഴിലാണു ഞാൻ ഇന്നും കഴിയുന്നത്‌,, കുറ്റബോധത്തിന്റെ കറകളുമായി...,'

പറഞ്ഞില്ല..,, ഭയന്നിട്ടല്ല,, കൂട്ടികൊടുപ്പിന്റെ കറ പറ്റിയ ഉടൽ അവൾ കാണാതിരിക്കാൻ....

മാപ്പ്‌..,, എല്ലാത്തിനും...

Sunday, February 26, 2017

പല്ല്..


................................"മേഴ്സി ടീച്ചർ ക്ലാസ്സിൽ നിന്നും ഇറങ്ങി പോയിരുന്നു...,, ഏഴാം ക്ലാസ്സിന്റെ വരാന്തയിലൂടെ ഓടിക്കൊണ്ട്‌ എല്ലാവരും പുറത്ത്‌ കടന്നു , കൂട്ടത്തിൽ ഞാനും..,, ചോറ്റുപാത്രവും കയ്യിലെടുത്ത്‌ അംഗരക്ഷകരേയും കൂട്ടി വെള്ളം പൈപ്പിനടുത്തെ സിമന്റ്‌ തറയിൽ ചെന്നിരുന്നു..,, കൈകഴുകി ഊണു തുടങ്ങിയപ്പോളേക്കും പത്തിലെ തല മൂത്ത വിരുതന്മാർ അപ്പുറത്ത്‌ നിന്ന് കളിക്കുന്നു..,, അവരുടെ പന്ത്‌ വന്ന് വീണത്‌ എന്റെ ചോറു പാത്രത്തിലും...,, എഴുന്നേറ്റ്‌ കയർത്തു..,, ഒരു ചെറിയ വാക്കേറ്റം അവസാനം പറഞ്ഞൊഴിഞ്ഞപ്പോൾ പല്ലിറുമ്മിക്കൊണ്ട്‌ നിന്ന എന്നോടൊരുവൻ പറഞ്ഞു..,
"നിർത്തടാ നിന്റെ കൂട്ടി ഉരക്കൽ,, തേഞ്ഞു പോകും"   ...."
ഞാൻ ഓർക്കയായിരുന്നു,, ആ കാലം കഴിഞ്ഞിട്ട്‌ ഒത്തിരിയായിരിക്കുന്നു..,,ഇന്നുച്ചക്ക്‌ ഉണ്ണാനിരുന്നപ്പോൾ എന്തോ അതോർമ വന്നു..,, ഓർമ്മ പുതുക്കാൻ ഒന്ന് പല്ലിറുമ്മി നോക്കി,,, പുളിച്ചു പോയ പല്ലുകളെ കവിളിനു പുറത്ത്‌ കൂടി തടവി ആ ശ്രമം ഞാൻ ഉപേക്ഷിച്ചു,,, വാശിയോടെ വീണ്ടും ഒന്നുകൂടി ശ്രമിച്ചു,, ഇല്ല ,, കഴിയുന്നില്ല..,, പല്ലിറുമ്മാനുള്ള കരുത്തെന്റെ പല്ലുകൾക്ക്‌ നഷ്ടമായിരിക്കുന്നു..,, പ്രായം ഇരുപത്തി അഞ്ചു തികഞ്ഞില്ല...,, കണ്ണാടിക്കി മുന്നെ പോയി പല്ലിന്റെ ശരീരശാസ്ത്രം പരിശോധിച്ചു..,, കാഴ്ചക്കിപ്പഴും സുന്ദരൻ തന്നെ..,, താഴെ കപ്പിൽ നിറഞ്ഞിരുന്ന റ്റ്യൂബ്‌ എന്നെ ഒന്ന് കോടി നോക്കി,, ഞാൻ നോക്കുന്നു എന്നറിഞ്ഞപ്പോൾ പരിഭവത്തോടെ എന്നോട്‌ പറഞ്ഞു..,,
"വെളുത്ത ബലമാർന്ന പല്ലുകൾക്കാണു ഞാൻ "
ഒരു കറുത്ത നിഷ്കളങ്കത...,, ചതിച്ചതാരെന്നതൊരു ചോദ്യമാകുന്നു...???

Sunday, January 8, 2017

മുറിവുകൾ....

...............മനസ്സിൽ മുറിവുകൾ കുറിച്ചിടാനുള്ള കടലാസുകൾ തൂക്കണം എന്ന് ഒരുപാടു നാളുകൾ കൊണ്ട്‌ ആഗ്രഹിക്കുന്നു,, കുത്തി വരക്കുമ്പോൾ പൊടിയുന്ന ചോരയിൽ കാലമിപ്പുറം അതൊരു മുറിപ്പാടായ്‌ അങ്ങനെ കിടക്കും,, മുറിയനങ്ങുമ്പോൾ ഇടക്കിടെ ചോരപൊടിഞ്ഞുകൊണ്ട്‌ അവ നമ്മെ ഓർമ്മിപ്പിക്കും...,

"ഇങ്ങനെയൊരിന്നലെ നിനക്കുണ്ടായിരുന്നു..."

എന്ന്....

ഇന്നതുപോലൊരു ദിവസമായിരുന്നു,, മുറിവുകളുടെ കുത്തൊഴുക്കിൽ പെട്ട്‌ ഈ ദിവസത്തെ ഓർമ്മകൾ എന്നിൽ നിന്നും മായ്ഞ്ഞു പോകരുതേ എന്നാഗ്രഹിക്കുന്നു...

        അവൾ ക്ഷണിച്ചിരുന്നു ഇന്ന്,, വീട്ടിൽ വരണം എന്നും,, ഉച്ചക്ക്‌ അവിടെയാകാം എന്നും പറഞ്ഞു കൊണ്ട്‌,, അങ്ങോട്ടിറങ്ങാൻ നിൽക്കെയാണു മറ്റൊരു ഫോൺ കോൾ..,,

"ഈ ഫോൺ എന്ന യന്ത്രം ഉപേക്ഷിക്കണം എന്നു പലകുറി ചിന്തിച്ചതാണു,, കഴിയുന്നില്ല,, മുറിവുകളും മരുന്നുകളും തന്നുകൊണ്ട്‌ അതെന്റെ ജീവിതത്തിന്റെ ഒരു ഭാഗമായിരിക്കുന്നു...."

               അവൻ ആയിരുന്നു മറുതലക്കൽ..,, ബന്ധങ്ങൾക്ക്‌ കണ്ണുകളോ കാതുകളോ വേണ്ട എന്നെന്നെ പഠിപ്പിച്ചതവനായിരുന്നു...,, അവനെന്നെ വിളിക്കാറേ ഇല്ലായിരുന്നു,,, തമ്മിൽ കാണലും അപൂർവ്വം,, പക്ഷേ അതിനുള്ളിൽ അവനുണ്ടാക്കിയെടുക്കുന്ന ചുറ്റുപാട്‌,, അത്‌ ഞാൻ മറ്റാരിലും കണ്ടിട്ടില്ല..,, അവൻ വിളിച്ചു,,, അവനാണെന്നറിഞ്ഞപ്പോൾ സന്തോഷിച്ചു..,, സുഖവിവരം ചോദിച്ചു..,, ചോദിക്കരുതായിരുന്നു....,, അവനിൽ നിന്നും ഞാൻ അറിഞ്ഞത്‌ അവന്റെ അച്ഛന്റെ മരണവിവരമായിരുന്നു..,, അതും പതിനൊന്നു ദിവസങ്ങൾക്ക്‌ ശേഷം....

"ഒരു ചെവിയിലൂടെ കയറിയ വാക്കുകൾ ഇറങ്ങിപോകാതെ തലക്കകം കാർന്നു തിന്നുകൊണ്ടിരുന്നു....."

അവൻ കരയുന്നില്ല..,, ഒരു മൂടിപിടിച്ച നിശബ്ദത മാത്രം സംസാരിക്കുന്നു..,, അവനോട്‌ പറയാൻ വാക്കുകളില്ലായിരുന്നു..,,, ആ ശ്വാസോഛ്ചാസങ്ങൾക്കിടെ അവൻ പറഞ്ഞു..,,

"എനിക്ക്‌ തോന്നി,, നീ അറിഞ്ഞു കാണില്ലെന്ന്...."

എല്ലാം അറിയാനും അറിയിക്കാനും ഒരുപാട്‌ പേർ കൂടെയുണ്ടെന്ന എന്റെ അഹങ്കാരം ആരൊക്കെയോ ചേർന്ന് തല്ലി തകർത്തു.....

അച്ഛൻ...,

ഞാനോർക്കുന്നു,, അച്ഛനായിരുന്നില്ല..,,രണ്ടുപേർ..,, അതു മാത്രമായിരുന്നു അവർ..,, അവർക്കിടയിൽ ഒരു മൂന്നാമനായി ഞാനും കൂടിയിട്ടുണ്ട്‌,, പലപ്പോഴും,,, ഞാനും വിളിച്ചു,,,

അച്ഛൻ....,,

ഈ തലമുറയുടെ സങ്കലപത്തിലെ അച്ഛൻ,, മാഞ്ഞു പോകില്ല,, ഒരിക്കലും...
ആ പൂച്ചെടികൾക്കും പൂതൊട്ടികൾക്കും ഇടയിൽ പൊരിവെയിലിൽ പണിക്കാരെയും ചീത്ത വിളിച്ചു കൊണ്ട്‌ ചിരിച്ചു നിൽക്കുന്ന ആ മുഖം മാഞ്ഞു പോകില്ല....

                    അവളൊടു വാക്കു പറഞ്ഞിരുന്നു,,, ഉച്ചക്ക്‌ ഞാനെത്തും എന്ന്..,, ചെല്ലുമ്പോൾ എന്തുണ്ടാകും എന്നെനിക്കറിയാമായിരുന്നു..,, കുറച്ചാളുകൾ,, നിറഞ്ഞ തീമ്മേശ..,,കുറച്ച്‌ സംഭാഷണം ,, ഒരു ചടങ്ങ്‌...

                         ചെന്നും കയറും വരെ എനിക്കറിയില്ലായിരുന്നു ഒരു ദുഖത്തിൽ നിന്നും നമ്മെ കൈപിടിച്ചു കയറ്റാൻ ആരൊക്കെ ഉണ്ടാകും എന്ന്....
ആ വീട്ടിൽ ഞാൻ ഒരച്ഛനെ കണ്ടു..,, ഒരുപാടു സംസാരിക്കുന്ന..,, അനുഭവങ്ങൾ ഒരുപാട്‌ പങ്കു വെക്കുന്ന ഒരച്ഛൻ...,,, എപ്പൊഴൊക്കെയോ അവന്റെ അച്ഛനെ മനസിലെത്തിച്ചു....

രോഗിയാണിദ്ദേഹം...,, കാർന്നു തിന്നുന്ന രോഗം..,, കാൻസർ...,, അണുവണുവായ്‌ ഓരോ നാഡികളെയും അവൻ തിന്നും,, തിന്നു തിന്നവസാനിപ്പിക്കും...,,
അവസാനം കൊണ്ട്‌ മാത്രം അവസാനിക്കുന്ന ആ കൊടുംവ്യാധിയുടെ കടുമ്പിടുത്തത്തിൽ നിന്നും വഴുതിപോന്ന ആ കണ്ണുകളിൽ ഞാൻ ക്ഷീണം കണ്ടില്ല,, ദുഃഖം കണ്ടില്ല..,,, എങ്കിലും ആ വീടിനും വീട്ടുകാർക്കും എന്ത്ക്ക്‌ ഒരു തളർച്ച തോന്നുന്നു..   തളർന്നു വീണിടത്തു നിന്നെല്ലാം തുടിച്ചെഴുന്നേറ്റതിന്റെ തളർച്ച....,, അവർ ഒരു വെളിച്ചം പോലെ എന്റെ ഉള്ളിലെ കറുപ്പിലേക്ക്‌ തള്ളി കയറി....
തന്നെ വേദനിപ്പിച്ച,, വേദനിപ്പിച്ചുകൊണ്ടിരിക്കുന്ന അസുഖത്തെ താൻ കണ്ട ലോകത്തെ വെറും ഒരു അനുഭവമായി  കാണാൻ അദ്ദേഹം ആഗ്രഹിച്ചു...,, ആ മുഖത്തെ നിറം മങ്ങിയിരുന്നു,, എങ്കിലും അദ്ദേഹം ഉറക്കെ ചിരിക്കുന്നു..,, കഥകളൊരുപാട്‌ പറയുന്നു....,,, ഒരായുസ്സിന്റെ നിഴലാട്ടങ്ങളിൽ പലതും ഏതാനം നിമിഷങ്ങളുടെ ദൈർഘ്യത്തിൽ അദ്ദേഹം പറഞ്ഞു...,,

അവളും ,,അമ്മയും പറഞ്ഞു കഥകൾ,, ഞാൻ വെറും ഒരു കേൾവിക്കാരൻ...,,

"എന്നും കേൾവിക്കാരനാകാനാണു ഞാൻ ആഗ്രഹിച്ചത്‌,, എടുത്ത്‌ പറയുന്നതിനു മേലെ എഴുതി അറിയിക്കാനാണു ആഗ്രഹിച്ചത്‌..."

അനുഭവവങ്ങളൊരുപാട്‌ അവൾക്കും പറയാനുണ്ടായിരുന്നു...,,
കൈവിട്ടുപോയ വർഷങ്ങളെകുറിച്ചും..,, അച്ഛനുവേണ്ടി നടന്ന വഴികളിലെ അനുഭവങ്ങളെ കുറിച്ചും എല്ലാം...,,അവൾ കരഞ്ഞെന്നു മാത്രം വിശ്വസിക്കാനാകില്ല.., ആ കൺതടങ്ങളിൽ കാലം കോറി വരഞ്ഞ പാടുകളുണ്ട്‌.....,, കരഞ്ഞു തീർക്കാത്ത ഒരു അണ കൂടി അവൾക്കുള്ളിൽ ഉണ്ടെന്നു തോന്നി....
അവർ മറ്റുള്ളവരെ പറ്റി ആവലാതി പെടുമ്പോൾ ഞാൻ അറിയാതെ എന്റെ ഉള്ളിലെക്ക്‌ നോക്കാൻ മടിച്ച്‌ പോകുന്നു...

            അവന്റെ അച്ഛനും, അവളുടെ അച്ഛനും..,,വികാരങ്ങളുടെ കുത്തൊഴുക്കിൽ ആടിയുലഞ്ഞ ഒരു ദിവസം...,, അവനെ ഇനി കാണുമ്പോൾ ഒരുപാട്‌ കാര്യങ്ങൾ പറയണം എന്നുണ്ട്‌,,, കൈ വഴങ്ങുന്നതു പോൽ ഒരിക്കലും എന്നോടെന്റെ വാമൊഴി വിധേയത്വം കാണിച്ചിട്ടില്ല...,, അതിനാൽ ഞാനിതിവിടെ കുറിക്കട്ടെ..,, എന്നെങ്കിലും ഒരിക്കൽ ഈ കുറിപ്പവൻ വായിക്കുകയാണെങ്കിൽ അവിടെ നിന്നവൻ ചിന്തിക്കട്ടെ.....,,

"വിഷമിക്കരുത്‌ എന്ന് ഞാൻ പറയില്ല,,   സമൂഹത്തിലേക്കിറങ്ങണം..,, അവിടെ നിന്നും നല്ല വ്യക്തിത്വങ്ങളെ കാണുക..,, അവരെ പഠിക്കുക...പതിമൂന്നു വർഷങ്ങൾക്ക്‌ മുന്നെ അച്ഛനെന്താണെന്നു മനസിലാക്കുന്നതിനും മുൻപേ എനിക്ക്‌ നഷ്ടപെട്ട എന്റെ അച്ഛനെ എനിക്ക്‌ തിരിച്ച്‌ കിട്ടിയത്‌ നിന്റെ അച്ഛനെ പോലുള്ളവരെ കണ്ടെത്തിയതിലൂടെയാണു..,,ഇന്ന് വീണ്ടും നല്ലൊരു മനുഷ്യനെ കണ്ടു......,,

"നിനക്ക്‌ ഇരുന്നുപോകാൻ ആവില്ല.. , മുന്നോട്ട് ..., വേഗം ...."
......."